കെ.എസ്.ആർ.ടി.സി. – മില്‍മ ഫുഡ് ട്രക്ക് പദ്ധതി പാലക്കാടും. പഴയ കെഎസ്ആര്‍ടിസി ബസ്സുകള്‍ നവീകരിച്ചാണ് ഫുഡ്ട്രക്ക് ഒരുക്കിയിരിക്കുന്നത്



പാലക്കാട് കെ.എസ്.ആർ.ടി.സി. യിൽ മിൽമ ഫുഡ് ട്രക്കിന്റെ ഉദ്‌ഘാടനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിച്ചു.
മിൽമയും കെ.എസ്.ആർ.ടി.സിയും സംയുക്തമായി, കെ എസ് ആർ ടി സിയുടെ ബസ് ഉപയോഗിച്ച് നടത്തുന്ന ‘ഫുഡ് ട്രക്ക്’ ആണ് പാലക്കാട് കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചത്.
ഒരേ സമയം കെ എസ് ആർ ടി സിക്കും മിൽമക്കും പ്രയോജനപ്പെടുന്നത്.ഉപയോഗശൂന്യമായ ബസുകൾ വിൽക്കുമ്പോൾ ഒന്നോ ഒന്നരയോ ലക്ഷം രൂപയാണ് സാധാരണഗതിയിൽ കെ എസ് ആർ ടി സിക്ക് ലഭിക്കാറുള്ളത്. എന്നാൽ ഫുഡ് ട്രക്കിനായി ഉപയോഗശൂന്യമായ ബസ് വാടകക്ക് നൽകുമ്പോൾ പ്രതിമാസം 20000 രൂപ നിരക്കിൽ അഞ്ചു വർഷത്തേക്ക് 12 ലക്ഷം രൂപ കെ എസ് ആർ ടി സിക്ക് ലഭിക്കും. അതായത് ഉപേക്ഷിക്കപ്പെട്ട ബസുകൾ പൊളിച്ചുവിൽക്കുമ്പോൾ ലഭിക്കുന്നതിന്റെ പത്തിരട്ടി. മിൽമയെ സംബന്ധിച്ചും ഇത് ഗുണകരമാണ്. മിൽമ ഔട്ട്ലറ്റുകൾ തുടങ്ങുന്നതിന് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം ഈ സൗകര്യം ഉപയോഗിക്കുന്നത് അവർക്കും പ്രയോജനകരമാണ്.
ബസിന്റെ ഉൾവശം മനോഹരമായി ഡിസൈൻ ചെയ്ത് ആകർഷകമാക്കി മാറ്റിയിട്ടുണ്ട്. ബസിനകത്തിരുന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ട്.എ സി സൗകര്യം കൂടി ഏർപ്പെടുത്തുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.