ആദരാഞ്ജലികൾ…
കോഴിക്കോട് പ്രമുഖ ജനറൽ സർജനും കോഴിക്കോട് പി.സി.എസ്. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും, ചീഫ് സർജനും, മാതൃഭൂമി ഡയറക്ടറുമായ ഡോ. ടി.കെ. ജയരാജൻ (82) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പി.വി. എസ്. ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
2006 മുതൽ മാതൃഭൂമി ഡയറക്ടറാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ ജയരാജൻ കേരള ഗവ.സർവീസിൽ അസിസ്റ്റൻറ് സർജനായാണ് ഭിഷഗ്വരജീവിതം തുടങ്ങിയത്. എഫ്.ഐ.സി.എസ്., എഫ്.ഐ.എം.എസ്.എ. ബിരുദങ്ങളും നേടി. 1965 മുതല്‍ 1974 വരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവര്‍ത്തിച്ചു. 1976-കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ തുടങ്ങിയതുമുതല്‍ അതിന്റെ നേതൃത്വത്തില്‍ അദ്ദേഹമുണ്ടായിരുന്നു. എളിയനിലയില്‍ തുടങ്ങിയ സ്ഥാപനത്തെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. അഖിലേന്ത്യാതലത്തിലും അന്താരാഷ്ട്രതലത്തിലും നടന്ന മെഡിക്കല്‍ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കെ.ടി.സി. സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പരേതനായ പി.വി. സാമിയുടെ മകൾ കുമാരി ജയരാജാണ് ഭാര്യ. മക്കൾ: ഡോ. ജെയ്സി ബൈജു (ഹാർട്ട് ആൻഡ് വാസ്‌കുലാര്‍ കെയർ, ഫ്ലോറിഡ, യു എസ്.), ഡോ. ദീപാ സുനിൽ (പി.വി.എസ്. ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ. ജയ് കിഷ് ജയരാജൻ (ഡയറക്ടർ, പി.വി.എസ്. ഹോസ്പിറ്റൽ), ഡോ. ദീഷ്കാ രാജേഷ് (പി.വി.എസ്. ഹോസ്പിറ്റൽ). മരുമക്കൾ: ഡോ. പ്രദീപ് ബൈജു (ഹാർട്ട് ആൻഡ് വാസ്‌കുലാര്‍ കെയർ, ഫ്ലോറിഡ, യു.എസ്.), ഡോ. സുനിൽ രാഹുലൻ (അബുദാബി), ഡോ. ആര്യ ജയ്കിഷ് (പി.വി.എസ്.ഹോസ്പിറ്റൽ), ഡോ. രാജേഷ് സുഭാഷ് (പി.വി.എസ്. ഹോസ്പിറ്റൽ),
സഹോദരങ്ങള്‍: സാവിത്രി (ഫറോക്ക്), സതി (അയ്യന്തോള്‍), പരേതരായ ഡോ.ടി.കെ.രവീന്ദ്രന്‍ (കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍), ഗംഗാധരന്‍(വിമുക്തഭടന്‍), ബാലകൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പാള്‍, ഗവ. കോളേജ്, ചാലക്കുടി), സുരേന്ദ്രന്‍ (റിട്ട. ഇന്ത്യന്‍ റവന്യൂ സര്‍വീസ്), സരോജിനി, സരസ്വതി.
മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ പി.വി. ഗംഗാധരൻ എന്നിവർ ഭാര്യാസഹോദരന്മാരാണ്. സംസ്കാരം വെള്ളിയാഴ്ച.