കുറ്റിച്ചിറ കുളത്തിന്റെ നവീകരണം അവസാനഘട്ടത്തിലെത്തി. വൈകുന്നേരങ്ങളിൽ ഇരുന്ന് സൊറ പറയാനും നീന്തിത്തുടിക്കാനും കാറ്റുകൊണ്ട് നടക്കാനും പാകത്തിൽ ആണ് നവീകരണപ്രവൃത്തികൾ. ചരിത്രം പറയുന്ന നടപ്പാതയും അരഭിത്തിയും വിളക്കുകളുമെല്ലാം ചേർന്ന് സുന്ദരമാക്കിയിരിക്കുകയാണ് ഇവിടം.
പൈതൃകസംരക്ഷണപദ്ധതിയുടെ ഭാഗമായാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. കുളത്തിന്റെ പടവുകളെല്ലാം കെട്ടി. വിശ്രമിക്കാൻ പറ്റുന്നരീതിയിലുള്ള പവിലിയനുകളുടെ പണിയെല്ലാം ഏതാണ്ട് പൂർത്തിയായി. ഇവിടെ വിളക്കുകൾ തെളിയിച്ച് തുടങ്ങിയിട്ടുണ്ട്. ഇരുപതോളം വിളക്കുകാലുകളാണുള്ളത്. കുളപ്പുരകളും മനോഹരമാക്കി. കുളത്തിലേക്കിറങ്ങാനും കുളിക്കാനും പറ്റുന്നരീതിയിലും കുളപ്പുര പണിയുന്നുണ്ട്. ഇതിന്റെ പണിയും അവസാനഘട്ടത്തിലാണ്. സ്ത്രീസൗഹൃദ ഇടങ്ങൾകൂടിയാണ് ഇവ.
ലോകസഞ്ചാരി ഇബ്‌നുബത്തൂത്തയുടെ പേരിലുള്ള നടപ്പാതയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. കുളത്തിലേക്കിറങ്ങിനിൽക്കുന്ന രീതിയിലാണ് പാത ഒരുക്കിയിട്ടുള്ളത്. ചരിത്രവും പൈതൃകവുമെല്ലാം വരുന്ന രീതിയിൽ മതിലിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ചുമരിൽ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഇബ്‌നുബത്തൂത്തയുടെ ചിത്രം, വലിയങ്ങാടി, വ്യാപാരം, കല്ലായി, ഉരുവ്യവസായം, ഒപ്പന, ദഫ്മുട്ട്, കോൽക്കളി തുടങ്ങിയ ചിത്രങ്ങളിലൂടെ കോഴിക്കോടിന്റെ തനത് ഭംഗി കണ്ടാസ്വദിക്കാം.